ന്യൂഡൽഹി: തെരുവുനായ കേസ് കൈകാര്യം ചെയ്യുന്പോൾ വിദഗ്ധരുടെ ഇടപെടൽ ആവശ്യമാണെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി സുപ്രീംകോടതിയിൽ.
ആരവല്ലി വിധിക്ക് സമാനമായ രീതിയിൽ ഈ വിഷയം അവസാനിക്കരുതെന്നും തെരുവുനായ വിഷയത്തിൽ വാദം തുടരുന്പോൾ അദ്ദേഹം മുന്നറിയിപ്പ് നൽകി.
ശാസ്ത്രീയ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു നീങ്ങിയില്ലെങ്കിൽ സദുദ്ദേശ്യത്തോടെയുള്ള കോടതി ഇടപെടൽ മാറ്റാനാകാത്ത പ്രത്യാഘാതങ്ങൾക്കു കാരണമാകുമെന്ന് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി. കേസിൽ വിദഗ്ധ അഭിപ്രായത്തിന് അമിക്കസ് ക്യൂറി മാത്രം പോരെന്നും അദ്ദേഹത്തിന് നിയമോപദേശം നല്കാൻ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം വാദിച്ചു.
തെരുവുനായ വിഷയത്തിൽ മൂന്നാം ദിനമാണ് സുപ്രീംകോടതിയിൽ വാദം തുടരുന്നത്. തെരുവുനായകളെ ക്രൂരമായി കൈകാര്യം ചെയ്യുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകൾ മൃഗസ്നേഹികൾ ഇന്നലത്തെ വാദത്തിൽ ചൂണ്ടിക്കാട്ടി.
എന്നാൽ കുട്ടികളെയും മുതിർന്നവരെയും നായകൾ ആക്രമിക്കുന്ന നിരവധി വീഡിയോകൾ ലഭ്യമാണെന്ന് കോടതിയും തിരിച്ചടിച്ചു. വിഷയത്തിൽ ചൊവ്വാഴ്ചയും വാദം തുടരും.